രചന – ഗംഗ ശലഭം
മുറിയിൽ പോയി ഡോറിൽ തട്ടി വിളിക്കാമെന്ന് ഓർത്തതാണ് ആദ്യം. ഇന്നലെ എന്നെ പറഞ്ഞതൊക്കെ ആലോചിച്ചപ്പോൾ വേണ്ടെന്ന് തോന്നി. ഒരുപക്ഷെ അതൊന്നും കേട്ടിരുന്നില്ല എങ്കിൽ ഉറപ്പായും ഡോറിൽ തട്ടി വിളിച്ചേനെ ഞാൻ.
ഹരിയേട്ടനോട് പറയാമെന്നോർത്ത് ഞങ്ങളുടെ മുറിയിലേക്ക് നടക്കാൻ ഒരുങ്ങിയപ്പോഴുണ്ട് അച്ഛൻ എഴുന്നേറ്റ് വരുന്നു.
” കുമാരിക്ക് തീരെ വയ്യ. കിടക്കുവാണ്. ഇന്നലെ രാത്രി മുഴുവനും ചുമച്ചു. ഇപ്പൊ ദാ തല ചുറ്റൽ എന്നും പറഞ്ഞു കിടക്കുന്നു. തീരെ വയ്യ. ഇല്ലെങ്കിൽ ഇങ്ങനെ കിടക്കൂല്ല. ”
എന്നെ കണ്ട പാടെ അച്ഛൻ പറഞ്ഞു.
ഞാൻ അവരുടെ മുറിയിലേക്ക് ചെന്നു. അമ്മ കട്ടിലിൽ കിടപ്പുണ്ട്. അകത്തേയ്ക്ക് കയറാൻ ആദ്യം ഒരു മടി തോന്നി എനിക്ക്.
പിന്നെ ഓർത്തു, ഒരാളോടുള്ള ഇഷ്ടക്കേട് കാണിക്കേണ്ടത് അയാൾക്ക് അസുഖം ആയിട്ടിരിക്കുമ്പോൾ അല്ലല്ലോ എന്ന്…
വാതിൽപ്പടി കടന്ന് അകത്തേയ്ക്ക് ചെന്നതും അമ്മ കണ്ണ് തുറന്നു. എന്റെ കാൽപ്പെരുമാറ്റം കേട്ടിട്ടാകണം.
എനിക്കെന്തോ അവരോട് മിണ്ടാൻ തന്നെ മടി തോന്നി. എന്തൊക്കെയാ ഇന്നലെ എന്നെ പറഞ്ഞത്?
“ഇന്നലെ രാത്രി ഒട്ടും വയ്യായിരുന്നു മക്കളേ….”
അമ്മ എഴുന്നേറ്റിരുന്നു കൊണ്ട് അവശതയോടെ പറഞ്ഞു.
ആ മക്കളേ വിളിയിൽ തേൻ ഒഴുകുന്നുണ്ട്. അങ്ങനെ ഇനി എന്നെ വിളിക്കരുത് എന്ന് പറയാൻ തോന്നി എനിക്ക്. എങ്കിലും പറഞ്ഞത് ഇങ്ങനെയാണ്.
“വയ്യെങ്കിൽ അമ്മ കുറച്ചു നേരം കൂടി കിടന്നോളൂ….”
വേറെ ഒന്നും പറയാൻ തോന്നിയില്ല. എന്താ വയ്യായ്ക എന്ന് ചോദിക്കാൻ പോലും…!
” ഇപ്പൊ കുഴപ്പമില്ല. ഇച്ചിരി കുറവുണ്ട്. നേരത്തെ ഞാൻ എണീറ്റതാ.. അപ്പൊ തല ചുറ്റി. അങ്ങനെ പിന്നേം കെടന്നു. ”
അവര് കട്ടിലിൽ നിന്നും എണീക്കാൻ നോക്കി. ഞാൻ കൈ പിടിച്ചു സഹായിച്ചു. അവരെ കണ്ടാലേ അറിയാം തീരെ വയ്യാന്ന്. വയാതിരിക്കുന്ന ഒരാളോട് ശത്രുത കാണിക്കാൻ എനിക്ക് പറ്റില്ല. എന്റെ അമ്മ അതെന്നെ ശീലിപ്പിച്ചിട്ടില്ല.
“ഞാൻ തേങ്ങ ചിരകി വച്ചമ്മാ. ചമ്മന്തി ഉണ്ടാക്കട്ടെ?”
ചോദിക്കാതെ പറ്റില്ലല്ലോ?
” വേണ്ട… ഞാൻ ഒണ്ടാക്കിക്കോളാം. പണ്ട് ചിക്കൻ ഗുനിയ വന്ന് കാലും കയ്യും മന്ത് പോലെ നീര് വന്ന് കിടന്നപ്പഴും ഞാൻ തന്നാ ഉണ്ടാക്കീട്ടൊള്ളത്.
ഇവര് അച്ഛനും മോനും കൂടെ എന്നെ പിടിച്ച് അടുക്കളേലോട്ട് ആക്കിത്തരും. എല്ലാം ഉണ്ടാക്കി കഴിയുമ്പം തിരിച്ചു പിടിച്ചോണ്ട് വന്ന് കിടത്തും.
അപ്പഴും ഹരിയെക്കൊണ്ട് ഞാൻ ഒന്നും ചെയ്യിപ്പിച്ചിട്ടില്ല. അന്നും, എന്റെ നീര് വന്ന് വീർത്ത വിരലുള്ള കൈ വച്ചാ ഞാൻ തേങ്ങാ പൊട്ടിച്ചത്. പഠിക്കണതല്ലാതെ വേറെ ഒരു ജോലീം ചെയ്യണ്ട എന്ന് ഞാൻ അവനോട് പറഞ്ഞിട്ടുണ്ട്. അത് കൊണ്ടെന്താ ഇപ്പൊ നല്ലൊരു ജോലി ആയില്ലേ?”
ചോദിച്ചത് അബദ്ധമായീന്ന് തോന്നിപ്പോയി എനിക്ക്.
ഇപ്പൊ ഞാൻ ചോദിച്ചതിലും കൂടുതൽ പറഞ്ഞത് എന്തിനാന്നറിയോ?
രണ്ട് ദിവസം മുൻപ് ഹരിയേട്ടൻ എനിക്കൊരു തേങ്ങ പൊട്ടിച്ചു തന്നു. ഞാൻ വെട്ടീട്ട് തേങ്ങാ പൊട്ടീല്ല. അത് കൊണ്ട് ഹരിയേട്ടനോട് ചോദിച്ചു. ആളത് പൊട്ടിച്ച് തരികേം ചെയ്തു.
അതാണ് ഇപ്പൊ ഇങ്ങനെ ഒക്കെ പറയാൻ കാരണം.
അന്നേ അമ്മ, ” എന്നോട് പറഞ്ഞിരുന്നേൽ ഞാൻ പൊട്ടിച്ച് തരുമായിരുന്നല്ലോ? അവനെക്കൊണ്ട് എന്തിനാ ചെയ്യിച്ചത്? ” എന്നൊരു ചോദ്യം ചോദിച്ചതാ. അതിന്റെ ബാക്കിയാണ് ഇപ്പൊ അവസരം കിട്ടിയപ്പോ പറഞ്ഞത്.
ആണുങ്ങൾ അടുക്കളയിൽ കയറാൻ പാടില്ലാത്രേ…!
എന്റെ അച്ഛമ്മയും ഇടയ്ക്കിത് പറയാറുണ്ട്.
“ഇപ്പൊ കുഴപ്പമില്ല. എണീറ്റ് നോക്കട്ടെ ” എന്നും പറഞ്ഞ് അമ്മ എഴുന്നേറ്റ് അടുക്കളയിലേക്ക് വന്നു.
“ഉണ്ട ചമ്മന്തി ഉണ്ടാക്കാം. അതാവുമ്പോ ഉച്ചത്തേയ്ക്കും കൂടെ എടുക്കാല്ലോ?”
ഞാൻ ചിരകി വച്ച തേങ്ങ എടുത്തു മിക്സിയിലേക്കിട്ട് കൊണ്ട് എന്നോട് പറഞ്ഞപ്പോ ഞാൻ സമ്മതഭാവത്തിൽ തലയാട്ടി. ഞാൻ സമ്മതിച്ചാലും ഇല്ലെങ്കിലും അമ്മ അത് തന്നെ ചെയ്യാൻ പോകുന്നുള്ളൂ….
സാധാരണ അമ്മിക്കല്ലിലാണ് ചമ്മന്തി അരയ്ക്കാറ്. ഞാനല്ല. ഉണ്ട ചമ്മന്തി അമ്മ തന്നെ അരയ്ക്കും. എന്നാലേ ശരിയാവുള്ളൂന്ന്…. ഇന്ന് വയ്യാഞ്ഞിട്ടായിരിക്കും മിക്സി എടുത്തത്.
തേങ്ങയും ഒരു പച്ചമുളകും അഞ്ചാറ് വറ്റൽ മുളകും ഇഞ്ചിയും ചെറിയുള്ളിയും പുളിയും ഒക്കെ വച്ചിട്ടാണ് ഇവിടെ അമ്മ ഉണ്ട ചമ്മന്തി അരയ്ക്കുന്നത്. ഒരു പ്രത്യേക ടേസ്റ്റ് ആണതിന്.
സത്യം പറയട്ടെ, എനിക്ക് അമ്മേടെ സാമ്പാറും ഈ ചമ്മന്തിയും നന്നായി ഇഷ്ടമായിട്ടുണ്ട്.
ചമ്മന്തി അരച്ചു കഴിഞ്ഞപ്പോഴേക്കും ഞാൻ നേരത്തെ ചോറിനു വേണ്ടി വച്ച വെള്ളം തിളച്ചിരുന്നു. അമ്മ തന്നെ അരി കഴുകി അടുപ്പത്തിട്ടു.
“ഒരു രസോം കൂടെ ഉണ്ടാക്കാം. പിന്നെ മുട്ട ഇരിപ്പില്ലേ? നിങ്ങക്ക് അതെടുക്കാം. മോക്ക് മുട്ട പൊരിക്കാൻ അറിയാവോ?”
ഞാൻ അറിയാന്ന് പറഞ്ഞതും എന്നാൽ എന്നോട് ഉച്ചയാവുമ്പോ ഞങ്ങൾ മൂന്നാൾക്കും മുട്ട ഓംലറ്റ് ഉണ്ടാക്കിക്കോളാൻ പറഞ്ഞു.
അമ്മ മുട്ട കഴിക്കില്ലലോ? അതാവും എന്നോട് ഉണ്ടാക്കാൻ പറഞ്ഞത്.
രസം കൂടി ഉണ്ടാക്കി വച്ചിട്ട് ചോറ് വേകുമ്പോൾ വടിച്ചിടാൻ പറഞ്ഞിട്ട് അമ്മ പോയി കിടന്നു.
ഹരിയേട്ടൻ ഫ്രഷായി വന്നപ്പോഴും അമ്മ കിടക്കുകയായിരുന്നു.
ഹരിയേട്ടൻ അമ്മയോട് എന്ത് പറ്റി ഹോസ്പിറ്റലിൽ പോണോ എന്നൊക്കെ അന്വേഷിക്കുന്നത് കേട്ടു.
” സാരമില്ലെടാ.. ഇത് എനിക്ക് ഇടയ്ക്ക് വരുന്നതല്ലേ? ബി പി കുറഞ്ഞതാവും. ”
അമ്മ അങ്ങനെ പറഞ്ഞെങ്കിലും ഹരിയേട്ടന്റെ മുഖം തെളിഞ്ഞില്ല. അമ്മയ്ക്ക് വയ്യാത്തതിൽ ആളിന് നല്ല ആശങ്ക ഉണ്ടെന്ന് തോന്നുന്നു.
ഞാനാണ് അച്ഛനും ഹരിയേട്ടനും ദോശയുണ്ടാക്കി കൊടുത്തത്. കഴിച്ചു കഴിഞ്ഞു ഹരിയേട്ടൻ തന്നെ ചെന്ന് അമ്മയെ കഴിക്കാൻ വിളിച്ചു.
“അമ്മയ്ക്ക് വയ്യെങ്കിൽ ഇവിടെ ഇരുന്നോ. ദേവു ഉണ്ടാക്കിത്തരും.”
ഡെയിനിങ് ടേബിളിൽ ഇരുന്ന് കൊണ്ട് ഹരിയേട്ടൻ അങ്ങനെ പറഞ്ഞെങ്കിലും അമ്മ തന്നെ സ്വയം ഉണ്ടാക്കി കഴിച്ചു.
കഴിച്ചു കഴിഞ്ഞ് ആള് പിന്നെയും കിടക്കാൻ പോയി.
*******
“നമുക്ക് യാത്ര മാറ്റി വച്ചാലോ ദേവൂസേ? അമ്മയ്ക്ക് ഇങ്ങനെ വയ്യാതിരിക്കുമ്പോ നമ്മൾ എങ്ങനെ പോകും?”
ഞാൻ അരി വടിച്ചോണ്ട് നിൽക്കുമ്പോൾ ഹരിയേട്ടൻ അടുക്കളയിലേക്ക് വന്ന് ചോദിച്ചു.
അമ്മയ്ക്ക് വയ്യ എന്ന് അറിഞ്ഞപ്പോഴേ ഞാൻ ഇത് പ്രതീക്ഷിച്ചിരുന്നതാണ്. എന്നാലും ഹരിയേട്ടൻ വന്ന് പറഞ്ഞപ്പോ നല്ലോണം വിഷമം തോന്നി. അത്രയധികം ആശിച്ചിരുന്നു ഞാൻ…
പക്ഷെ ഹരിയേട്ടനെയും തെറ്റ് പറയാൻ പറ്റില്ലല്ലോ? അമ്മയ്ക്ക് ഇങ്ങനെ വയ്യാതിരിക്കുമ്പോ എങ്ങനെയാണ് മനഃസമാധാനത്തോടെ യാത്ര പോകുന്നത്?
പത്തറുപത്തിയഞ്ചു വയസ്സുള്ളവരാണ്. ഞങ്ങൾ ഇവിടെ ഇല്ലാത്തപ്പോ അവർക്ക് എന്തെങ്കിലും പറ്റിയാൽ പിന്നെ ഈ ജന്മം ഞങ്ങൾക്ക് മനസമാധാനം കിട്ടുമോ?
അല്ല… അതിനും മാത്രം അസുഖം ഒന്നും അമ്മയ്ക്ക് ഇല്ല. എങ്കിൽ പോലും, ഞങ്ങൾ ഇവിടെ ഇല്ലാതിരിക്കുമ്പോ അമ്മയ്ക്ക് വയ്യാതായി ഹോസ്പിറ്റലിൽ ആയാൽപ്പോലും പഴി കേൾക്കുന്നത് എനിക്കായിരിക്കില്ലേ?
അവരെന്നെ പറഞ്ഞതൊക്കെ ഓർക്കുമ്പോ ദേഷ്യം തോന്നുന്നുണ്ട് എങ്കിലും വയ്യാത്ത അവസ്ഥ കാണുമ്പോ ചെറിയൊരു വിഷമവും ഇല്ലാതെയല്ല.
അച്ഛൻ പറയും പോലെ തീരെ വയ്യായിരിക്കും. ഇല്ലെങ്കിൽ എന്നോട് അരി വാർക്കാനും ഓംലറ്റ് ഉണ്ടാക്കാനുമൊക്കെ പറയുമോ?
” ഞാൻ രാജേഷിനോട് കൂടി ചോദിക്കട്ടെ. എന്നിട്ട് തീരുമാനിക്കാം.”
ഹരിയേട്ടൻ അടുക്കളയിൽ നിന്നിറങ്ങിപ്പോയിട്ടും ഞാൻ അങ്ങനെ തന്നെ കുറച്ചു നേരം കൂടി നിന്നു.
*** *** *** *** *** ***
😁😁😁
ലെ അമ്മായി : എന്നെക്കൊണ്ട് ഇത്രേ പറ്റൂ….😌
ലെ മരുമകൾ : മതിയല്ലോ 😈😤